കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ്, സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്.
വൈസ് ചാൻസലർ സി.എസ്. തോമസിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സമരവുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് വൈസ് ചാൻസലർ സി.എസ്. തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു.
തനിക്കൊപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്സണൽ സ്റ്റാഫിനെയും വിദ്യാർഥികൾ ആക്രമിച്ചെന്നും വൈസ് ചാൻസലർ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം സർവകലാശാലയിലെത്തിയതായിരുന്നു വൈസ് ചാൻസലർ. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ലിഫ്റ്റിന് സമീപത്തും സർവകലാശാലാ ഗേറ്റിന് സമീപത്തും വച്ച് വിദ്യാർഥികൾ തടഞ്ഞതായാണ് പരാതി.











