തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ നിയമിക്കാനുള്ള നീക്കത്തിൽ തീരുമാനം വൈകുന്നു. മേയ് 18ന് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത ബിന്ദു, ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് നിർദേശിച്ചതായാണ് വിവരം. ഇ-ഓഫീസ് വഴിയും ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നു.
തീരുമാനം വൈകിയതിനെ തുടർന്ന് മന്ത്രി വീണ്ടും ആവശ്യം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്. എംഎൽഎയായിരുന്ന കാലത്ത് കെ.സി. വേണുഗോപാലിന്റെ പിഎയായും മന്ത്രി ആയതിന് ശേഷം പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാലിനും താൽപര്യമുള്ളയാളെ പിഎസ് ആക്കാനുള്ള നിർദേശത്തിന് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ പോലും മന്ത്രിക്ക് സ്വാതന്ത്ര്യമില്ലേയെന്ന ചോദ്യമാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. ശരത് ചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
ശരത് ചന്ദ്രന് പകരം മറ്റൊരാളെ മന്ത്രി നിർദേശിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ പിഎസ് നിയമനം പാർട്ടിയിലെ തർക്കവിഷയമായും മാറിയിട്ടുണ്ട്.
അതേസമയം, സർക്കാർ–പാർട്ടി ഏകോപനത്തിനായി തീരുമാനിച്ച സമിതിയുടെ രൂപീകരണവും നീണ്ടുപോകുകയാണ്. ആദ്യ കെപിസിസി യോഗത്തിൽ തന്നെ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള തർക്കത്തിൽ മറ്റ് സംഘടനാ നടപടികളും മുന്നോട്ടുപോകുന്നില്ലെന്നാണ് വിവരം.
യുഡിഎഫ് സർക്കാരിന്റെ ഭാഗമായി വിവിധ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും വൈകുന്നതിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. പ്രധാന നേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകുന്നതിലും ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിലും നേരത്തെ തീരുമാനങ്ങളെടുത്തിരുന്നെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
സർക്കാർ അധികാരത്തിലെത്തിയ ശേഷവും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്ത് മുൻ ഇടത് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ തുടരുന്നതായും യുഡിഎഫിനുള്ളിൽ പരാതിയുണ്ട്. വിവിധ പദവികൾ പ്രതീക്ഷിക്കുന്ന നേതാക്കളും തീരുമാനങ്ങൾ വൈകുന്നതിൽ നിരാശയിലാണ്.


