ചെന്നൈ: വിദ്യാർഥികളുടെ സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലുമുള്ള പങ്കാളിത്തം തടയാൻ തമിഴ്‌നാട് സർക്കാർ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് സർക്കാർ നിർദേശം നൽകിയത്.
വിദ്യാർഥികൾ വിവിധ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിക്കണമെന്നാണ് ഔദ്യോഗിക നിർദേശം. വിദ്യാർഥി പ്രക്ഷോഭങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശം ഇടത് വിദ്യാർഥി സംഘടനകളെയും കോക്രോച്ച് ജനതാ പാർട്ടിയെയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ. എന്നാൽ സർക്കാർ നിർദേശത്തിനെതിരെ കടുത്ത വിമർശനവുമായി സിജെപി രംഗത്തെത്തി.
വിജയ് സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് സംഘടനയുടെ ദേശീയ വക്താവ് സൗരവ് ദാസ് ആരോപിച്ചു. അതേസമയം, സർക്കാർ തീരുമാനത്തെ ബിജെപി പിന്തുണച്ചു. സിജെപിയെയും ഇടതുപക്ഷ സംഘടനകളെയും ‘അരാജകത്വത്തിന്റെ വക്താക്കൾ’ എന്നാണ് ബിജെപി നേതാവ് വിനേജ് പി. സെൽവം വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗബലം ഉറപ്പാക്കുന്നതിന് ജൂണിൽ വിജയ്‌യുടെ ടിവികെയ്ക്ക് ഇടതുപക്ഷ പാർട്ടികൾ ഉപാധികളില്ലാത്ത പുറത്തുനിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ ഉയർന്നുവന്നെങ്കിലും കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്, വിസികെ തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണയും ആവശ്യമായി വന്നിരുന്നു.
ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാരിൽ നിന്ന് വിദ്യാർഥി സമരങ്ങൾക്കെതിരെ നിർദേശം വന്നതോടെ വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ വിമർശനങ്ങൾ ഉയരാനാണ് സാധ്യത.











