കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽനിന്ന് ആറ് ഗ്രാം ഹാഷിഷ് പിടികൂടി. നരബലിക്കേസിന്റെ വിചാരണ നടന്ന കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹാഷിഷ് കണ്ടെത്തിയത്.
പനമ്പിള്ളി നഗറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ശേഷം ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ട് മടക്കിപ്പിടിച്ച നിലയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ചിരുന്ന ഹാഷിഷ് കണ്ടെത്തിയത്. സംഭവം ഉടൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസ് എത്തി ദേഹപരിശോധന നടത്തി ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശൗചാലയത്തിൽ പോയ സമയത്ത് ആരെങ്കിലും ഹാഷിഷ് കൈമാറിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി. കേസിലെ കൂട്ടുപ്രതികളായ ലൈലയെയും ഭർത്താവ് ഭഗവൽ സിങ്ങിനെയും കഴിഞ്ഞ ദിവസം വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു. ആലപ്പുഴ സ്വദേശിനി റോസ്ലിയെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ വിചാരണ നടക്കുന്നത്.




