കോഴിക്കോട്: സാങ്കേതിക തകരാറുകളും മറ്റ് തടസ്സങ്ങളും മൂലം സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. വൈകിട്ട് 6.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
സർവീസ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്പൈസ് ജെറ്റ് സർവീസ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയിരുന്നു. തുടർച്ചയായി സർവീസ് മുടങ്ങിയതിൽ യാത്രക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് വിമാനവും റദ്ദാക്കി. പുലർച്ചെ 4.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് സർവീസ് നടത്താതിരുന്നത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിവരം. വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു.
തുടർച്ചയായി അന്താരാഷ്ട്ര സർവീസുകൾ റദ്ദാകുന്നത് യാത്രക്കാരുടെ യാത്രാ പദ്ധതികളെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർവീസ് റദ്ദാക്കലിന് പിന്നാലെ യാത്രക്കാരുടെ ബദൽ യാത്രാ ക്രമീകരണങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്.


