ആലപ്പുഴ: കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പിടിക്കപ്പെട്ടാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ ‘പ്ലാൻ ബി’ തയ്യാറാക്കിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരുന്ന് വാങ്ങാനാണ് ഹരിപ്പാട്ടെത്തിയതെന്നും പൊലീസിനോട് പറയാൻ ഇവർ പരസ്പരം തീരുമാനിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ പരിശോധിച്ചതോടെ ആസൂത്രണം പൊളിഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ മേൽ ചുമത്താനും കൗമാരക്കാരി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വാട്സാപ്പിൽ സൂക്ഷിച്ചിരുന്ന ഓഡിയോ സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായക തെളിവായി.
പിടിക്കപ്പെട്ടാലും വലിയ ശിക്ഷ ലഭിക്കില്ലെന്ന് പെൺകുട്ടി മറ്റ് മൂന്ന് കൗമാരക്കാരോടും പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് മുമ്പും ശേഷവും നടത്തിയ ആശയവിനിമയങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണ സംഘം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.
അതേസമയം, കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് പൊലീസ്. കൊലപാതകം നേരിട്ട് നടത്തിയ മൂന്ന് കൗമാരക്കാരെ ഈ മാസം 22ന് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. തെളിവെടുപ്പ് പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പെൺകുട്ടി ഉന്നയിച്ച ‘ബാഡ് ടച്ച്’ ആരോപണത്തിലും അന്വേഷണം വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽനിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.



