കൊച്ചി: മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള പരാതികളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. എന്നാൽ അന്വേഷണം ആവശ്യമില്ലെന്ന് ഇപ്പോൾ അറിയിച്ചാൽ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ എന്തുകൊണ്ട് ഉറച്ച തീരുമാനം എടുക്കുന്നില്ലെന്നും കോടതി ചോദ്യം ചെയ്തു.
വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു. ഹൈക്കോടതി വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ ആണോയെന്നും കോടതി ചോദിച്ചു. സാവകാശം തേടാൻ ക്ലർക്കിന്റെ കൈയിൽ അപേക്ഷ നൽകി അയയ്ക്കുകയാണോയെന്നും കോടതി ആരാഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണ് ഹൈക്കോടതിയെന്നും സംസ്ഥാന സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊന്നിലാണ് ആഭ്യന്തര സെക്രട്ടറി ഇരിക്കുന്നതെന്നും കോടതി ഓർമിപ്പിച്ചു. വിജിലൻസ് അന്വേഷണത്തിലെ തീരുമാനം അറിയിക്കാൻ ജൂനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് സാവകാശം തേടിയ നടപടിയിലാണ് കോടതിയുടെ വിമർശനം.
എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനം എടുത്ത് അറിയിക്കാത്തതിനെ തുടർന്നാണ് മിൻഹാജ് ആലത്തോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി നിർദേശം. എന്നാൽ ഇത് പാലിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതി ഇടപെടൽ.
വെള്ളിയാഴ്ച വരെ നേരിട്ട് ഹാജരാകുന്നതിന് സാവകാശം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ശേഷമാണ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.












