സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്.
മലപ്പുറം ഐക്കരപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിൽ നടന്ന മാല മോഷണ കേസിൽ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ജില്ലയിൽ മാല മോഷണ കേസുകളിൽ പിടിയിലായവരുടെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ 17ന് അമ്മായിപ്പാലത്ത് നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയായ വയോധികയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും മോഷ്ടിച്ചിരുന്നു. ഏകദേശം 3.82 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് ബത്തേരി ഗാന്ധി ജംഗ്ഷനിലെത്തിയപ്പോൾ മോഷണം പോയത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കുള്ളിൽ മധുരൈ സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ കണ്ണകി എന്ന അർച്ചന എന്ന രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് നിന്ന് പിടികൂടി. മീനങ്ങാടിയിലെ ഒരു ഫാൻസി കടയിൽ നിന്ന് സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിലാണ് ഈശ്വരിയുടെ ഭർത്താവ് രവിയിലേക്കും രമ്യയുടെ ഭർത്താവ് മാരിമുത്തുവിലേക്കും അന്വേഷണം എത്തിയത്. മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിൽപ്പന നടത്തി പണം വീതം വെക്കുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണക്കേസുകളുണ്ട്.
അതേസമയം, മാനന്തവാടിയിൽ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശികളായ ഇന്ദുമതി (49), ജാൻവി (34), സുധ (31) എന്നിവരാണ് പിടിയിലായത്. ബസിൽ യാത്ര ചെയ്ത വയോധികയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടിയാണ് സംഘം മാല കവരാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവരെയും പിന്നീട് പീച്ചങ്കോട് വെച്ച് പിടികൂടി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ബസുകൾ, ഓട്ടോറിക്ഷകൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് ജില്ലയിലുടനീളം പരിശോധന നടത്തിയത്.


