കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തടയുന്നതിനായാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചതെന്നും ഉത്തരവിൽ പറയുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുക. ഉത്തരവ് ഉടൻ നടപ്പാക്കാനും അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.


