തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 23ന് നാല് ജില്ലകളിലും 24ന് അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 23: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഓഗസ്റ്റ് 24: തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായി ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന മേഖലകളിലും താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും ദുർബലമായ മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ, മതിലുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ശക്തമായ മഴയ്ക്കിടെ നദികൾ മുറിച്ചുകടക്കുന്നതും നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നതും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മാറ്റിവയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും നിർദേശം നൽകി. റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്ന ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജമാക്കണമെന്നും നിർദേശമുണ്ട്.


