മധുര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതിയാണ് തേവർകുളം സ്വദേശി എസ്. അബ്രഹാമിന് (47) വധശിക്ഷ വിധിച്ചത്. നാല് ഇരകൾക്കും 10 ലക്ഷം രൂപ വീതം പിഴത്തുക നൽകാനും കോടതി ഉത്തരവിട്ടു.
2022ലാണ് സംഭവം പുറത്തറിയുന്നത്. തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയപ്പോഴാണ് അബ്രഹാം കുട്ടിയെ പീഡിപ്പിച്ചത്. പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു പീഡനം. കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് പള്ളിയിൽ മ്യൂസിക് പഠിക്കാൻ പോയിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളെയും അബ്രഹാം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. 2020ലെ കോവിഡ് കാലം മുതൽ 2022 വരെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവരം പുറത്തുപറയരുതെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
2022ൽ അബ്രഹാമിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പിന്നീട് കേസ് അന്വേഷണം വേഗത്തിലാക്കുകയും 2026ൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കുകയും ചെയ്തു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചു.
നാല് പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും കോടതിയിൽ മൊഴി നൽകി. ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.


