തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എ.എ.വൈ (അന്ത്യോദയ അന്ന യോജന) കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം തുടരുന്നു. കിറ്റുകൾ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും ആഗസ്റ്റ് 31 വരെ ഗുണഭോക്താക്കൾക്ക് റേഷൻ കടകളിൽ നിന്ന് കിറ്റ് കൈപ്പറ്റാമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
ലക്ഷ്യമിട്ട 5,93,408 കിറ്റുകളും സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. ഇതിന് പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ടി.എസ്.ഒമാരിൽനിന്ന് 6,02,310 കിറ്റുകൾക്കാണ് ഡിമാൻഡ് ലഭിച്ചത്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ട്.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി സപ്ലൈകോ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1.65 ലക്ഷം മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഓണം വിപണിക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


