മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടമുണ്ടായത്. ഭുലേശ്വർ ചാ രാജ എന്ന ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണത്. സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് മരിച്ചത്. സങ്കേത് നെവ്‌ഷെ ഉത്സവ സംഘാടക സമിതിയായ ഗണപതി മണ്ഡലിന്റെ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു.
ലാൽബാഗിൽ നിർമാണം പൂർത്തിയാക്കിയ ശേഷം ട്രോളിയിൽ ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. പന്തലിന് സമീപം എത്തിയപ്പോഴാണ് വിഗ്രഹം ഒരു വശത്തേക്ക് ചരിഞ്ഞ് ആളുകൾക്കിടയിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്ന് കഷണങ്ങളായി തകർന്നു.
വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിൽ ഇരുന്നവർക്കാണ് പരിക്കേറ്റതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വിഗ്രഹം ഉറപ്പിച്ചിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമായിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇതാണ് വിഗ്രഹം മധ്യഭാഗത്തുനിന്ന് തെന്നിമാറി താഴേക്ക് വീഴാൻ കാരണമായതെന്നാണ് നിഗമനം. പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് വിഗ്രഹം നിർമിച്ചത്. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


