തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദിച്ച അതേ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിലെ പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും കെ. മുരളീധരൻ ആരോപിച്ചു. നിലവിൽ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും വിഷയത്തിൽ പൊലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ ഇ.ഡി കേസിലെ പ്രതികൾ പങ്കെടുത്തതും ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും നേരത്തെ വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് തലത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കെ. മുരളീധരന്റെ പ്രതികരണം.
അതേസമയം, വീണ വിജയനെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കെ. മുരളീധരൻ പ്രതികരിച്ചു. വീണ വിജയന്റെ കാര്യത്തിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്ന ഏജൻസിയാണ് ഇ.ഡിയെന്ന വിമർശനം ആവർത്തിച്ച കെ. മുരളീധരൻ, വീണ വിജയനെതിരായ നടപടിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്താക്കുറിപ്പിനെ കോൺഗ്രസ് ഗൗരവത്തിൽ എടുക്കുന്നില്ലെന്നും വ്യക്തമാക്കി.


