ആലപ്പുഴ കരുവാറ്റയിൽ അറുപത്തഞ്ചുകാരനായ വയോധികന്റെ ദാരുണമായ അന്ത്യവും, അതിനുപിന്നാലെ പതിമൂന്നുകാരി ഉൾപ്പെടെ നാല് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവവും കേരളത്തിന്റെ മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയതയോടെയും ഭീതിയോടെയുമാണ് സമൂഹം ഈ വാർത്തയോട് പ്രതികരിച്ചത്. കേസിൽ കൃത്യമായ അന്വേഷണങ്ങൾ പുരോഗമിക്കുമ്പോഴും, നമ്മുടെ കുഞ്ഞുങ്ങളിലേക്ക് കടന്നുകൂടുന്ന അക്രമവാസനകളെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറുന്നു. തെറ്റുചെയ്യുന്ന കുട്ടികളെ ‘ക്രിമിനൽ’ എന്ന് എളുപ്പത്തിൽ ചാപ്പകുത്തി തള്ളിക്കളയുന്നതിന് മുൻപ്, അവരെ ഈ വഴികളിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെയും അവരുടെ പെരുമാറ്റവ്യതിയാനങ്ങളെയും കൃത്യമായ വളർച്ചാപശ്ചാത്തലത്തിൽ മനസ്സിലാക്കുകയാണ് ഈ ഘട്ടത്തിൽ അത്യാവശ്യം.
കുട്ടികളിൽ പ്രകടമാകുന്ന ഗുരുതരമായ ഇത്തരം കുറ്റവാസനകൾക്ക് പിന്നിൽ അതിസങ്കീർണ്ണമായ നിരവധി മാനസിക-സാമൂഹിക കാരണങ്ങളുണ്ട്. കുടുംബത്തിൽ ഉണ്ടാകുന്ന നിരന്തരമായ തർക്കങ്ങളും സംഘർഷങ്ങളും, സ്നേഹത്തിന്റെ അഭാവവും അവഗണനയും, മാതാപിതാക്കളുടെ മേൽനോട്ടക്കുറവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്ന കുട്ടികൾ, വിവാഹേതര ബന്ധങ്ങളുള്ള അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ വളരുന്നവർ, കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങൾക്കോ ചൂഷണങ്ങൾക്കോ ഇരയായവർ എന്നിവരിൽ പിൽക്കാലത്ത് വലിയ മാനസിക ആഘാതങ്ങൾ രൂപപ്പെടാറുണ്ട്. ഇതിനുപുറമേ ലഹരി ഉപയോഗം, തെറ്റായ കൂട്ടുകെട്ടുകൾ, അക്രമങ്ങളെ പുകഴ്ത്തുന്ന രീതിയിലുള്ള കണ്ടന്റുകളുമായുള്ള സമ്പർക്കം എന്നിവയും കുറ്റവാസന വളർത്തുന്നു. തങ്ങൾ ആഗ്രഹിക്കുന്നത് എന്തും ഉടനടി സ്വന്തമാക്കണം എന്ന ഇന്നത്തെ ഉപഭോഗസംസ്കാരം കുട്ടികളിൽ അക്ഷമയും എടുത്തുചാട്ടവും ഉണ്ടാക്കുന്നുണ്ട്. കൂടാതെ അസ്വസ്ഥത, പെരുമാറ്റപ്രശ്നങ്ങൾ, ശ്രദ്ധക്കുറവും പിരുപിരുപ്പും നിറയുന്ന ADHD പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും, തുറന്നു സംസാരിക്കാൻ സാധിക്കാത്ത കുടുംബ അന്തരീക്ഷവും കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങളാണ്.
ഈ കാലഘട്ടത്തിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും അവരെ തെറ്റായ വഴികളിലേക്ക് നയിക്കുന്നതിൽ ഒരു വലിയ ഘടകമായി മാറുന്നുണ്ട്. എല്ലാ കുറ്റകൃത്യങ്ങൾക്കും കാരണം സ്മാർട്ട്ഫോണുകൾ മാത്രമാണെന്ന് പറയാനാകില്ലെങ്കിലും, അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഒരു ‘റിസ്ക് ആംപ്ളിഫയർ’ ആയി ഡിജിറ്റൽ ലോകം പ്രവർത്തിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽത്തന്നെ മുതിർന്നവരുടെ ചിന്തകൾക്കും ലോകത്തിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ തുറന്നുകൊടുക്കുന്നു. പിയർ പ്രഷർ, സുരക്ഷിതമല്ലാത്ത ഓൺലൈൻ സൗഹൃദങ്ങൾ, പെട്ടെന്നുള്ള സന്തോഷങ്ങളും അനുഭൂതികളും, അക്രമങ്ങളെ സാധാരണവൽക്കരിക്കുന്ന കണ്ടന്റുകൾ എന്നിവ നിയന്ത്രണമില്ലാതെ കുട്ടികളിലേക്ക് എത്തുമ്പോൾ അത് വലിയ അപകടമുണ്ടാക്കുന്നു. എന്നാൽ ഇതിനുള്ള പരിഹാരം ഫോൺ ബലമായി പിടിച്ചെടുക്കുകയെന്നതല്ല. പകരം, കുട്ടികൾക്ക് ശരിയായ ഡിജിറ്റൽ സാക്ഷരത നൽകുക, മാതാപിതാക്കളുടെ നിരീക്ഷണവും കുട്ടികളുമായി തുറന്ന ആശയവിനിമയവും ഉറപ്പാക്കുക, പ്രായത്തിന് അനുയോജ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് കൂടുതൽ ഫലപ്രദമായ മാർഗ്ഗങ്ങൾ.
ഇതോടൊപ്പം തന്നെ ചർച്ചചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ് കുട്ടികൾ വെളിപ്പെടുത്തുന്ന അതിക്രമങ്ങൾ. ഈ പ്രത്യേക കേസിൽ മുത്തച്ഛനിൽ നിന്നും തനിക്ക് മോശം സ്പർശനം (Bad touch) നേരിടേണ്ടിവന്നതായി കുട്ടി പറഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത് അന്വേഷണത്തിലൂടെ സത്യമാണോ എന്ന് തെളിയേണ്ട കാര്യമാണ്. എന്നിരുന്നാലും, പൊതുസമൂഹം ഇതിൽനിന്നും ഉൾക്കൊള്ളേണ്ട വലിയൊരു പാഠമുണ്ട്. ഒരു കുട്ടി തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് പറയുമ്പോൾ അത് കുട്ടിയുടെ കള്ളക്കഥയാണെന്നോ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നോ പറഞ്ഞ് ഒറ്റയടിക്ക് തള്ളിക്കളയരുത്. അതേസമയം, കുട്ടി ആരോപണം ഉന്നയിച്ച ഉടൻ തന്നെ മറ്റൊരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കാനും പാടില്ല. കുട്ടിയുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുകയും, അതേസമയം പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ മുഖേന ശാസ്ത്രീയമായി കേസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്.
ഇവിടെയാണ് മാതാപിതാക്കളുടെ ജാഗ്രത ഏറ്റവും അത്യാവശ്യമായി വരുന്നത്. കുട്ടികളുടെ വാക്ക്, നോട്ടം, പെരുമാറ്റം എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കാതെ പോകരുത്. പെട്ടെന്നുണ്ടാകുന്ന അമിതമായ കോപം, കുടുംബാംഗങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒറ്റപ്പെടാനുള്ള പ്രവണത, അസാധാരണമായ രഹസ്യസ്വഭാവം, പുതിയ കൂട്ടുകാരെക്കുറിച്ച് ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറൽ, പണത്തോടോ വിലകൂടിയ വസ്തുക്കളോടോ ഉണ്ടാകുന്ന അനാവശ്യ ആഗ്രഹം, വീട്ടിലെയും സമൂഹത്തിലെയും നിയമങ്ങൾ നിരന്തരം ലംഘിക്കുക, മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് യാതൊരു കുറ്റബോധവും തോന്നാതിരിക്കുക, അക്രമത്തെക്കുറിച്ചുള്ള തുടർച്ചയായ സംസാരമോ ഭീഷണികളോ നടത്തുക, ലൈംഗിക അതിക്രമങ്ങളുടെയോ ചൂഷണങ്ങളുടെയോ സൂചനകൾ നൽകുക എന്നിവയെല്ലാം വലിയ അപകടസൂചനകളാണ്. ഇത്തരം വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളെ അടിക്കുന്നതിനും ശിക്ഷിക്കുന്നതിനും മുൻപ് അവരോട് ശാന്തമായി സംസാരിക്കാൻ തയ്യാറാകണം. “നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?” എന്ന് കോപത്തോടെ ചോദിക്കുന്നതിനേക്കാൾ “നിനക്ക് എന്താണ് സംഭവിക്കുന്നത്, എന്ത് പ്രശ്നമാണ് നീ നേരിടുന്നത്?” എന്ന് സ്നേഹത്തോടെ ചോദിക്കുന്നത് അവരുടെ മനസ്സിലേക്കുള്ള വഴി തുറക്കാൻ സഹായിക്കും.
കുട്ടികളിലെ ഇത്തരം ഗുരുതരമായ പെരുമാറ്റപ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബം മാത്രം വിചാരിച്ചാൽ സാധിക്കില്ല; കുടുംബം, സ്കൂൾ, മാനസികാരോഗ്യ വിദഗ്ദ്ധർ, ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനങ്ങൾ, പോലീസ് എന്നിവരുടെ സംയുക്തമായ ഏകോപനം ആവശ്യമാണ്. കുട്ടികളുടെ വൈകാരിക ക്ഷേമം നിരന്തരം വിലയിരുത്താനുള്ള സംവിധാനങ്ങൾ സ്കൂളുകളിൽ ഉറപ്പാക്കണം. കുട്ടികളിലെ ചെറിയ രീതിയിലുള്ള പെരുമാറ്റ വ്യതിയാനങ്ങൾ പോലും നേരത്തെ തിരിച്ചറിയാൻ അധ്യാപകർക്ക് പരിശീലനം നൽകണം. കൂടുതൽ മാനസിക പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് തക്കസമയത്തുതന്നെ മനോരോഗ വിദഗ്ദ്ധരുടെ സേവനവും കൗൺസിലിംഗും ലഭ്യമാക്കാൻ സാധിക്കണം.
കുറ്റകൃത്യങ്ങൾ തടയുന്നതിനും തിരുത്തുന്നതിനും കേവലം ശിക്ഷ നൽകുക എന്നത് മാത്രമല്ല പരിഹാരം. നിയമപരമായ ഇടപെടലുകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ നമ്മൾ സ്വയം ഒരു ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട്; ഈ കുട്ടി വഴിതെറ്റി ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് അവന് സഹായം എത്തിക്കേണ്ടിയിരുന്ന ഏതെങ്കിലും ഒരു ഘട്ടം നമ്മൾ കാണാതെ പോകുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തിരുന്നോ? കുറ്റം ചെയ്ത കുട്ടിയോട് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമ്പോഴും, അവനെയോ അതിനെയോ ജീവിതകാലം മുഴുവൻ ‘കുറ്റവാളി’ എന്നൊരൊറ്റ മുദ്രകുത്തി മാറ്റിനിർത്തുന്നത് ഒരു പരിഹാരമല്ല. ശിക്ഷിക്കുന്നതിനൊപ്പം സ്നേഹവും കൃത്യമായ മാർഗ്ഗനിർദ്ദേശവും നൽകി അവരെ തിരികെ നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള കരുതലും സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.



