ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 17കാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും ഡോക്ടറും അറസ്റ്റിൽ. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്വാലി പൊലീസ് പ്രതികളെ പിടികൂടിയത്. നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് അറസ്റ്റിലായത്.
നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോ. മുഹമ്മദ് ആദിൽ കൃത്യത്തിന് സഹായം നൽകിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രദേശത്തെ 600ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ കണ്ടെത്തി.
വെള്ളിയാഴ്ച രാത്രി നാസിമിനെ പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് വെടിയേറ്റ് ഇയാൾക്ക് പരിക്കേറ്റു. തുടർന്ന് നാസിമിനെയും കൂട്ടാളിയായ ഡോ. ആദിലിനെയും കസ്റ്റഡിയിലെടുത്തു.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമേ പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരവും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


