ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. സോണിയ ഗാന്ധിയുമായി പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായി പ്രസാധകർ സ്ഥിരീകരിച്ചു. എന്നാൽ ‘ബിലോങിംഗ്’ എന്ന പുസ്തകം ഇന്ത്യയിൽ പെൻഗ്വിൻ ഹൗസ് പ്രസിദ്ധീകരിക്കുന്നില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സോണിയ ഗാന്ധി നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാതിരുന്നതിനാൽ പെൻഗ്വിൻ ഹൗസ് പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പ്രസാധകർ വ്യക്തമാക്കി.
പ്രസാധകർ എന്ന നിലയിൽ പുസ്തകത്തിലെ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയും പുസ്തകത്തിന്റെ മികച്ച താൽപര്യം മുൻനിർത്തി രചയിതാവിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്ന് പെൻഗ്വിൻ ഹൗസ് പറഞ്ഞു. ഇത് സാധാരണ പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമാണെന്നും പ്രസാധകർ വ്യക്തമാക്കി.
പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരും താൽപര്യമുള്ളവരുമായിരുന്നുവെന്ന നിലപാടാണ് ചർച്ചകളിലുടനീളം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും പ്രസാധകർ അറിയിച്ചു.
പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന് പെൻഗ്വിൻ ഹൗസ് ആവശ്യപ്പെട്ടതായും സോണിയ ഗാന്ധി ഇത് നിരസിച്ചതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചതായാണ് വിവരം.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന സാഹചര്യത്തിൽ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബറിൽ ‘ബിലോങിംഗ്’ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന.


