തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി സംഘടിപ്പിച്ച ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമിസംഘം ഒമ്പത് ബൈക്കുകളും രണ്ട് കാറുകളും പൂർണമായും തകർത്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലംഗ സംഘം ഓണാഘോഷത്തിനിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. എന്നാൽ രാത്രി 11 മണിയോടെ 40ഓളം പേരടങ്ങുന്ന സംഘമായി വീണ്ടും എത്തിയ അക്രമികൾ പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിൽ രണ്ട് വീടുകൾക്കും സാരമായ നാശനഷ്ടമുണ്ടായി. പ്രദേശത്തെ ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരുടെ വീടുകൾ ലക്ഷ്യമിട്ടാണ് അക്രമം നടന്നതെന്നും ഇത് ആസൂത്രിതമായ ആക്രമണമാണെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും പ്രതികളുടെ പങ്കും സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


