തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വീട് നിർമിക്കുന്നതിനായി പ്രത്യേക പദ്ധതി സമാന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎസ്ഡിഎസിന് കോളേജ് അനുവദിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ആ കോളേജ് പദ്ധതി നടപ്പാക്കുമെന്നും അത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ബജറ്റിൽ കുറവ് വന്നപ്പോഴും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഫണ്ടിനെ ബാധിക്കാത്ത രീതിയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കല്ലുമാല ബഹിഷ്കരണ സമരം കേരള നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സമൂഹത്തിൽ ഇനിയും തുടരേണ്ട നവോത്ഥാന പ്രവർത്തനങ്ങൾക്ക് സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



