തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്റർപോളിന് കത്തയക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കുക.
42 വർഷമായി സുകുമാരക്കുറുപ്പിനെ കേരള പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ട്. കുറുപ്പ് രോഗബാധിതനായി മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ബ്രൂണെയിൽ കുറുപ്പിനെ കണ്ടെത്തിയെന്ന അവകാശവാദം പുറത്തുവന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തിൽ പിഴവുണ്ടായെന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ വിഷയത്തിൽ അമിതാവേശം വേണ്ടെന്ന നിലപാടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇന്റർപോളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു തീരുമാനം.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിലാണ് ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ മറ്റൊരാളാണെന്നും സ്ഥിരീകരിച്ചത്. ഇതോടെയാണ് വ്യാജ പ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.
മുൻ അന്വേഷണ സംഘത്തിലെ ഗ്രേഡ് എസ്.ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിദഗ്ധനുമാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തെ വഴിതെറ്റിക്കാനോ കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനോ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇതിനൊപ്പം കുറുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും അന്വേഷിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.


