കണ്ണൂർ: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. പയ്യന്നൂർ മാത്തിലിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പിണറായി ആരോപിച്ചു. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും വന്ദേ മാതരം ഉൾപ്പെടുത്തിയതും ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് പിണറായി പറഞ്ഞു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലും യുഡിഎഫ് സർക്കാർ ആർഎസ്എസിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗത്ത് തോന്നിയപോലെ കാര്യങ്ങൾ ചെയ്യുകയാണെന്നും ഇതിനെതിരെ സർക്കാർ ശക്തമായി പ്രതികരിക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
പയ്യന്നൂർ എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഏത് പ്രചാരണവേലകളെയും കുത്തൊഴുക്കുകളെയും നേരിടാൻ കഴിയുന്ന മണ്ഡലമായിരുന്നു പയ്യന്നൂർ. എന്നാൽ ഇവിടെ എൽഡിഎഫിനുണ്ടായ തോൽവിക്ക് കേരളത്തിലെ പൊതുവായ കാരണങ്ങൾ മാത്രം പരിശോധിച്ചാൽ പോരെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കകത്തെ ചിലർ സിപിഎമ്മിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നും നേതൃതലത്തിൽ നിന്ന് മറ്റു ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്നും പിണറായി ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചിലർ ചെയ്തെന്നും ഇത്തരം തെറ്റുകൾ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



