ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സുരക്ഷ കുറച്ച് സംസ്ഥാന സർക്കാർ. Z+ സുരക്ഷാ വിഭാഗത്തിൽ നിന്ന് Z വിഭാഗത്തിലേക്കാണ് സുരക്ഷ മാറ്റിയത്. നേരത്തെ സ്റ്റാലിന്റെ സുരക്ഷയ്ക്കായി 54 പൊലീസുകാരുണ്ടായിരുന്നെങ്കിൽ ഇനി 34 പേരായിരിക്കും.
ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ. മണിവാസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്റെ സുരക്ഷാ ആവശ്യകതകളും പരിശോധിച്ച ശേഷമാണ് സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയത്.
പുതിയ ക്രമീകരണത്തിലും സ്റ്റാലിന് പൊലീസ് സുരക്ഷ തുടരും. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുൻഭാഗത്തും പ്രധാന ഭാഗത്തും പിൻഭാഗത്തും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടാകും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും തുടരും. സുരക്ഷ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറുമാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സുരക്ഷ കൂട്ടണമോ കുറയ്ക്കണമോ എന്ന് തീരുമാനിക്കുന്നത്.


