തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോഴേക്കും കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം പിന്നിട്ട് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഓണച്ചെലവുകൾക്ക് പിന്നാലെ 1,800 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനം. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും.
ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയിൽ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സർക്കാർ കടമെടുത്തു. ഇതുവരെ 26,461.75 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് പുറമെയാണ് 1,800 കോടി രൂപയുടെ പുതിയ കടമെടുപ്പ്. ബജറ്റിൽ കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ തുടങ്ങിയവയ്ക്കായി ഓണക്കാലത്ത് സംസ്ഥാന സർക്കാർ ചെലവഴിച്ചത് ഏകദേശം 10,000 കോടി രൂപയാണ്. ഇതിനായി ഈ മാസം മാത്രം 2,200 കോടി രൂപ നേരത്തെ കടമെടുത്തിരുന്നു. ഓണത്തോടനുബന്ധിച്ച് വിപണിയിൽ ഉണ്ടാകുന്ന ഉണർവ് നികുതി വരുമാനം വർധിപ്പിക്കുമെന്നും ഇതുവഴി ഖജനാവിലേക്ക് കൂടുതൽ പണം തിരിച്ചെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് സർക്കാർ അധികമായി പണം വിപണിയിലെത്തിച്ചത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 13,880.82 കോടി രൂപയാണ്. ഓണക്കാലത്തെ ഉയർന്ന ചെലവുകൾക്ക് പിന്നാലെ വിപണിയിലുണ്ടാകുന്ന ഉണർവ് ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനത്തിൽ വരും ദിവസങ്ങളിൽ ഗണ്യമായ വർധനവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.













