വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ അനുമതി (എച്ച്-4 ഇഎഡി) റദ്ദാക്കുന്ന കാര്യം ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിൽ. ഓഫീസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച കരട് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
“തൊഴിലനുമതിക്ക് യോഗ്യരായ വിദേശികളുടെ പട്ടികയിൽ നിന്ന് എച്ച്-4 ആശ്രിത പങ്കാളികളെ ഒഴിവാക്കൽ”എന്നാണ് നിര്‍ദേശത്തിന്റെ പേര്. എച്ച്-4 വിസയുള്ളവർക്ക് തൊഴിൽ കാർഡുകൾ നൽകുന്ന രീതി അവസാനിപ്പിക്കുകയും, തൊഴിലനുമതി നൽകാതിരുന്ന പഴയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നയം പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം. 2015ൽ ഒബാമ ഭരണകൂടമാണ് എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന ‘എച്ച്-4 ഇഎഡി’ പദ്ധതി നടപ്പിലാക്കിയത്.
നിരവധി എച്ച്-1ബി വിസ ഉടമകളുടെ (പ്രത്യേകിച്ച് ഐടി മേഖലയിലുള്ള മലയാളി കുടുംബങ്ങളടക്കമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ) കുടുംബ വരുമാനത്തെയും കരിയറിനെയും ഈ തീരുമാനം കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.











