ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാക്കളുടെ നീക്കത്തിൽ ഭരണസഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. വിജയ് തമിഴ്നാട്ടിൽ അധികാരത്തിലെത്തി നൂറുദിവസം പിന്നിടുന്നതിനിടെയാണ് ‘2029ൽ വിജയ് പ്രധാനമന്ത്രി’ എന്ന പ്രചാരണം അണിയറയിലും സമൂഹമാധ്യമങ്ങളിലും സജീവമായത്. ഇതിനെതിരെ കടുത്ത നിലപാടുമായി സഖ്യകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ടുഡേ-സി വോട്ടർ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഉൾപ്പെടെ പുറത്തുവന്ന അഭിപ്രായ സർവേകളാണ് വിഷയത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണയിൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പിന്നിലായി വിജയ് മൂന്നാം സ്ഥാനത്താണെന്നാണ് സർവേ ഫലം.
ഒമ്പത് മുതൽ 9.2 ശതമാനം വരെ പിന്തുണയാണ് വിജയിക്ക് ലഭിച്ചത്. ഇതോടെ ടി.വി.കെ. നേതാക്കൾ വിജയിയെ ദേശീയതലത്തിലെ നേതാവായി ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ ശക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ പ്രചാരണങ്ങളും സജീവമാണ്.
തൂത്തുക്കുടി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ‘ഇന്നത്തെ മുഖ്യമന്ത്രി, നാളത്തെ പ്രധാനമന്ത്രി’ എന്ന സന്ദേശത്തോടെയാണ് ചില പോസ്റ്ററുകൾ. ടി.വി.കെ. നേതാക്കളും ഇതിന് പിന്തുണയുമായി രംഗത്തെത്തി. മന്ത്രിമാരായ കെ.എ. സെങ്കോട്ടയ്യനും സി.ടി.ആർ. നിർമൽ കുമാറും വിജയിയെ ദേശീയ നേതാവായി ഉയർത്തിക്കാട്ടുന്ന നിലപാടുകൾ സ്വീകരിച്ചു.
പ്രചാരണം ശക്തമായതോടെയാണ് കോൺഗ്രസ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയാണ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ പി. വിശ്വനാഥൻ വ്യക്തമാക്കി. നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിജയ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിയായ രാജേഷ് കുമാറും വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടി.വി.കെ. അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരും തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, സർവേ ഫലങ്ങളെ പരിഹസിച്ചുകൊണ്ട് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്യം ടാഗോറും രംഗത്തെത്തി. എക്സ് പ്ലാറ്റ്ഫോമിൽ സർവേയെ ‘കുറുക്കന്റെ വ്യാജ സർവേ’ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സർവേകൾക്ക് പിന്നിൽ ബി.ജെ.പി.യുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവും കോൺഗ്രസ് അനുയായികൾ ടെലിവിഷൻ ചർച്ചകളിൽ ഉയർത്തുന്നുണ്ട്.
വിഷയത്തിൽ പരിഹാസവുമായി ഡി.എം.കെ.യും രംഗത്തെത്തി. വിജയ് ഐക്യരാഷ്ട്രസഭയുടെ തലവനാകുമെന്ന് വരെ ടി.വി.കെ. പ്രവർത്തകർ പറയുന്ന കാലം വരുമെന്നായിരുന്നു ഡി.എം.കെ. സെക്രട്ടറി ആർ.എസ്. ഭാരതിയുടെ പരിഹാസം. ടി.വി.കെ. നേതാക്കളുടെ ഭാവനയ്ക്ക് അതിരുകളില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതിലെ യുക്തിയെയും ആർ.എസ്. ഭാരതി ചോദ്യം ചെയ്തു.


