ആഗസ്റ്റ് പൂര്‍ത്തിയായി സെപ്തംബറിലേക്ക് കടന്നിരിക്കുകയാണ്. സെപ്തംബര്‍ ഒന്ന് ആയ ഇന്ന് മുതല്‍ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നത്. ബോര്‍ഡിങ് പാസ് മുതല്‍ എല്‍പിജി കണക്ഷനില്‍ വരെ മാറ്റങ്ങുണ്ടാവും. വാണിജ്യ പാചക വാതകത്തിന് 10 രൂപയോളം വർധിച്ചതാണ് പ്രധാന മാറ്റം. വിമാന ഇന്ധന വിലയും കൂട്ടിയതോടെ വിമാന യാത്രയ്ക്കും ഇനി ചിലവേറും. ഇതിനൊപ്പം സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന മറ്റ് പ്രധാന സാമ്പത്തിക മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഇന്ത്യയുടെ UPI സേവനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതാണ് അതിൽ പ്രധാനം. ഉസ്‌ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും വിദ്യാർഥികൾക്കും ഇനി തങ്ങളുടെ പതിവ് യുപിഐ ആപ്പുകൾ (UPI App) ഉപയോഗിച്ച് രാജ്യത്തെ ദേശീയ ക്യുആർ കോഡായ ‘UZQR’ സ്കാൻ ചെയ്ത് വ്യാപാരികൾക്ക് തൽക്ഷണം പണമടയ്ക്കാം. ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷന്റെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും (NIPL), ഉസ്‌ബെക്കിസ്ഥാനിലെ ദേശീയ പേയ്‌മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണൽ ഇന്റർബാങ്ക് പ്രോസസ്സിങ് സെന്ററും (NIPC) ഓഗസ്റ്റ് 30ന് വാണിജ്യ കരാറിൽ ഒപ്പുവച്ചു. ഉസ്‌ബെക്കിസ്ഥാൻ കൂടി ഉൾപ്പെടുന്നതോടെ സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് എന്നിവയുൾപ്പെടെ പത്ത് രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
സ്‍മാർട്ട്ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റുകൾ നടത്താം എന്ന ഫീച്ചറും രംഗത്ത് ഇറങ്ങുകയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത് ഫോൺപേ ആണ്. ‘യുപിഐ 123പേ’ എന്ന സംവിധാനത്തിലൂടെയാണ് ഫീച്ചർ ഫോണുകളിൽ ഇന്‍റർനെറ്റ് ഇല്ലാതെയും പണമിടപാടുകൾ നടത്താൻ സാധിക്കുക. നിലവിൽ നോക്കിയ, എച്ച്എംഡി, ലാവ, ഐടെൽ തുടങ്ങിയ കമ്പനികളുടെ തിരഞ്ഞെടുത്ത ഫീച്ചർ ഫോൺ മോഡലുകളിൽ ഈ സേവനം മുൻകൂട്ടി ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ മൊബൈൽ ഫോൺ നിർമാതാക്കൾ ഈ സംവിധാനവുമായി സഹകരിക്കുമെന്ന് ഫോൺപേ അറിയിച്ചു.
ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴ
ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ വരുമാനമുള്ളവരുടെ ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആയിരുന്നു. ഈ തീയതിക്കകം ഐടിആര്‍ ഫയല്‍ ചെയ്യാത്തവർക്ക് പിഴ ശിക്ഷയുണ്ടാകും. ഡിസംബര്‍ 31 വരെയാണ് പിഴയോട് കൂടി ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുക. ഇതിനായി ലേറ്റ് ഫയലിങ് ഫീസ് നല്‍കണം. പുറമേ ഒരു ശതമാനം പലിശയും. അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് 1,000 രൂപയാണ് ലേറ്റ് ഫീസ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും ലേറ്റ് ഫീസ് നല്‍കണം.
LPG കൈ വൈസി
എല്‍പിജി ഉടമകള്‍ക്ക് കൈവൈസി പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആയിരുന്നു. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷനാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ആഗസ്റ്റ് 31നകം ഇത് പൂര്‍ത്തിയാക്കാത്തവർക്ക് ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി എന്നിവ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ ഈ പരിശോധനാ പ്രക്രിയ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉപഭോക്താക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതുവരെ സമയം നീട്ടിയതായ പ്രഖ്യാപനം വന്നിട്ടില്ല.
വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസില്ല
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ നേരിടുന്ന സമയനഷ്ടം ഒഴിവാക്കാന്‍ രാജ്യാന്തര യാത്രക്കുള്ള ബോര്‍ഡിങ് പാസ് സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തീരുമാനിച്ചിരുന്നു. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് യാത്രക്കാര്‍ ഇലക്‌ട്രോണിക് ബോര്‍ഡിങ് പാസ് കാണിച്ചാല്‍ മതി. അതായത്, ഇനി മുതൽ വരി നിന്ന് ബോർഡിങ് പാസിൽ സ്റ്റാംപ് ചെയ്ത് വാങ്ങേണ്ടതില്ല. അത്രയും സമയം ലാഭിക്കാം.
ബാങ്ക് നിക്ഷേപങ്ങൾക്കായുള്ള റിസർവ് ബാങ്കിന്റെ (RBI) പരിഷ്കരിച്ച നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ നിലവിൽ വരും. വലിയ നിക്ഷേപങ്ങൾക്കായുള്ള പുതിയ വെളിപ്പെടുത്തൽ ആവശ്യകതകളും ബാങ്കുകൾ നിക്ഷേപങ്ങൾക്ക് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന രീതിയിലെ കൂടുതൽ ഏകീകരണവും ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ ചട്ടക്കൂടിന്റെ കീഴിൽ 3 കോടി രൂപയും അതിൽ കൂടുതലുമുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് ബാധകമായ പലിശനിരക്കുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
കൂടാതെ, ഒരേ തുകക്ക് ഒരേ ദിവസം എല്ലാ ശാഖകളിലും ഒരേ നിരക്ക് തന്നെ ബാങ്കുകൾ പാലിക്കേണ്ടതുണ്ട്. എങ്കിലും, വ്യത്യസ്ത ബൾക്ക് നിക്ഷേപ സ്ലാബുകൾക്കായി വിവിധ നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്ക് ഉണ്ടായിരിക്കും. സാധാരണ റീട്ടെയിൽ എഫ്.ഡി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് ആഘാതം ഉണ്ടാക്കിയേക്കില്ല. വലിയ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ എങ്ങനെ വില നിശ്ചയിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ സുതാര്യത വരുന്നു എന്നതാണ് ഇതിലെ പ്രധാന മാറ്റം.


