കൊച്ചി: ക്രിപ്റ്റോ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെതിരെ നടപടി. മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈൽ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് സുഭാഷ് ജോർജിനെ നീക്കി. അതേസമയം, സുഭാഷ് ജോർജിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള മാറ്റത്തിന് ക്രിപ്റ്റോ തട്ടിപ്പ് ആരോപണവുമായി ബന്ധമില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
സുഭാഷ് ജോർജ് മാനുവലിനെതിരെ കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 99 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണുള്ളത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാരോപിച്ച് യുകെ മെട്രോപൊളിറ്റൻ പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. 2014 മുതൽ യുകെ കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.
ക്യാഷ്ബാക്ക് ബിസിനസിലൂടെയാണ് തട്ടിപ്പ് ആരംഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ക്രിപ്റ്റോ കറൻസി മേഖലയിലേക്ക് കടന്ന സുഭാഷ് ജോർജ്, സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട സിസിആർബി എന്ന ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ വൻതുക പ്രതിഫലമായി ലഭിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചെന്നാണ് ആരോപണം. നിരവധി യുകെ മലയാളികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചതായും പിന്നീട് മണി ചെയിൻ മാതൃകയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ പദ്ധതിയിൽ ചേർത്തതായും പരാതിയിൽ പറയുന്നു.
നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെ നിരവധി പേർ പ്രതിസന്ധിയിലായെന്നാണ് പരാതി. ഓരോ ഘട്ടത്തിലും പുതിയ ക്രിപ്റ്റോ കറൻസികളും നിക്ഷേപ പദ്ധതികളും അവതരിപ്പിച്ച് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപണമുണ്ട്. കൊച്ചിയിലും തായ്ലൻഡിലും ഫ്ലാറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ടെക് ബാങ്ക് എന്ന പേരിൽ മൊബൈൽ ആപ്പ് ആരംഭിച്ചതായും പരാതിക്കാർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് 13 മലയാളികൾ ചേർന്നാണ് കേരളത്തിലും യുകെയിലും പരാതി നൽകിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിക്കറ്റ് ടീമിലും അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രത്തിലും നിക്ഷേപിച്ചതായും പരാതിക്കാർ ആരോപിക്കുന്നു.
കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുഭാഷ് ജോർജ് പൊലീസിന് മുന്നിൽ ഹാജരായി ജാമ്യം നേടിയിരുന്നു. യുകെ മെട്രോപൊളിറ്റൻ പൊലീസിലും പരാതി ലഭിച്ചതിനിടെ, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സുഭാഷ് ജോർജ് രംഗത്തെത്തി.




