കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44)വിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ദർബാർ ഹാൾ ഗ്രൗണ്ട് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് ഷാജു കത്രിക ഉപയോഗിച്ച് ആക്രമിച്ചത്. ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും ആക്രമണം തടയാൻ ശ്രമിച്ച മാത്യൂ ഉമ്മന്റെ നെഞ്ചിൽ മൂന്നുതവണയും കുത്തേറ്റു.
എറണാകുളം പുളിമൂട്ടിൽ ടെക്സ്റ്റൈൽസിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ മർദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മാത്യൂ ഉമ്മന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സെൻട്രൽ സബ് ഡിവിഷന്റെ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ ബാബുവിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ ശ്യാംകുമാർ, മനോജ് കുമാർ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പൊലീസ് കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാജു നേരത്തെയും നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


