കൊച്ചി: രാസലഹരി കേസിലെ മുഖ്യസൂത്രധാരൻ വരുണ്‍ ദേവ് ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തിയതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽനിന്നുള്ള പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തിയതിന് പുറമെ ആഡംബര വാഹനങ്ങളുടെ ഇടപാടുകളും നടത്തിയതായാണ് കണ്ടെത്തൽ.
വരുണിന്റെ പക്കൽനിന്ന് നാല് ആഡംബര കാറുകൾ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടി രജിസ്ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് ഉടൻ കത്ത് നൽകാനാണ് എക്സൈസിന്റെ നീക്കം.
ഇന്ത്യ-പാക് അതിർത്തി പ്രദേശങ്ങളിലെത്തി വരുണ്‍ ദേവ് ലഹരി വാങ്ങിയതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ലഹരി ഇടപാടുകൾക്കായി ഫ്ലാറ്റുകൾ ബുക്ക് ചെയ്തിരുന്നത് സ്ത്രീകൾ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്മീഷൻ നൽകിയാണ് സ്ത്രീകളെക്കൊണ്ട് ഫ്ലാറ്റുകൾ ബുക്ക് ചെയ്യിച്ചിരുന്നത്. ഇത്തരത്തിൽ ഫ്ലാറ്റുകൾ ബുക്ക് ചെയ്ത നാല് സ്ത്രീകളെ എക്സൈസ് ചോദ്യം ചെയ്തു.
അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി വിവിധ പേരുകളിലാണ് വരുണ്‍ ദേവ് പലരോടും ഇടപെട്ടിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മട്ടാഞ്ചേരിയിൽ രണ്ടര കിലോ എംഡിഎംഎ ഡാൻസാഫ് സംഘം പിടികൂടി. കേസിലെ മുഖ്യ ഡീലർ നൗഫലിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി ഡൽഹിയിൽനിന്ന് പാഴ്സൽ വഴിയാണ് ലഹരി എത്തിച്ചിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയായ അക്ഷയും എക്സൈസിന്റെ പിടിയിലായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കുകയാണ് എക്സൈസ്.


