കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ ‘മോട്ടോർസൈക്കിൾ ഡയറീസി’ലായിരുന്നു പി. ജയരാജന്റെ പ്രതികരണം.
കേരളത്തിന്റെ തെരുവുകളിൽ നേരത്തെ ചതയദിന ഘോഷയാത്രകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണനിലുള്ള വിശ്വാസം കേരളത്തിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പിന്നാക്ക ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ ഈ സാഹചര്യം തുടർന്നു. നായർ സമുദായത്തിനുപോലും ക്ഷേത്രപ്രവേശനത്തിൽ നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്ന് മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന നിലപാട് പി. ജയരാജൻ വിശദീകരിച്ചത്.
പി. ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ആർഎസ്എസിന്റെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾക്ക് ബദലായി ബാലസംഘം, മഹിളാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പാർട്ടി അനുകൂല ക്ലബ്ബുകൾ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളുടെ പരിപാടികൾക്ക് ബദലായാണ് അന്ന് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചത്. എന്നാൽ പിന്നീട് ഇത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പാർട്ടി പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് രംഗത്തെത്തിയ സാഹചര്യത്തിലാണ് പി. ജയരാജന്റെ പ്രതികരണം.


