ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്.
‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ ആരംഭിച്ച ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിനിടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സുരക്ഷാസേന പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


