തിരുവനന്തപുരം: കിഴുവിലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കവും കയ്യാങ്കളിയും രൂക്ഷമായതിന് പിന്നാലെ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ്. സ്ത്രീസുരക്ഷാ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ എംഎൽഎ ദുരുപയോഗം ചെയ്തെന്നാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ ആരോപണം. സജിത്തിനെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഷജീർ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പാർട്ടി കൃത്യമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. ഏറെക്കാലമായി രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന വനിതാ പ്രവർത്തകയാണ് താനെന്നും അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അവർ പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സജാദ് എന്ന വ്യക്തിയെ വഴിയിൽവെച്ച് കണ്ടിരുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. ബാങ്ക് തിരഞ്ഞെടുപ്പുമായി സഹകരിക്കാത്തതിനെ തുടർന്നാണ് സജിത്തും വിശ്വനാഥനും ചേർന്ന് നടപടിയെടുത്തതെന്ന് സജാദ് പറഞ്ഞതായും അവർ ആരോപിച്ചു. തുടർന്ന് സമീപത്തെ വീട്ടിലേക്ക് ക്ഷണിച്ചെന്നും വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് മറ്റുള്ളവർ അവിടേക്ക് എത്തിയതെന്നും രമ്യ പറഞ്ഞു.
സംഭവത്തിന് പിന്നിൽ മാസങ്ങളായി ആസൂത്രിതമായ നീക്കമുണ്ടായിരുന്നുവെന്നാണ് തന്റെ ബോധ്യമെന്നും രമ്യ ഹരിദാസ് ആരോപിച്ചു. വീട്ടിൽവെച്ച് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ താൻ മുമ്പും സമാനമായ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വ്യക്തി പറഞ്ഞതായും അവർ വ്യക്തമാക്കി. കുട്ടിയെക്കൊണ്ട് പോസ്റ്റ് വായിപ്പിച്ചെന്ന ആരോപണം രമ്യ നിഷേധിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് പ്രവർത്തകർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി മത്സരിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. കെപിസിസിയുടെ നിർദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഇടപെട്ട് ഡിസിസി ഭാരവാഹി വിശ്വനാഥൻ നായർ, ബ്ലോക്ക് പ്രസിഡന്റ് അഭയൻ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ജനപ്രതിനിധി എന്ന നിലയിൽ ഇരുവിഭാഗത്തുമുള്ളവർ കോൺഗ്രസ് പ്രവർത്തകരായതിനാൽ ഒരു പക്ഷത്തെയും പിന്തുണയ്ക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. രണ്ട് വിഭാഗങ്ങളുടെയും കൺവെൻഷനുകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഇക്കാര്യം ഇരുവിഭാഗങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിലപാട് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതായാണ് രമ്യയുടെ ആരോപണം.
ബാങ്ക് തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാരോപിച്ച് സജിത്തിന്റെയും വിശ്വനാഥൻ നായരുടെയും നേതൃത്വത്തിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും രൂക്ഷമായ അപവാദപ്രചാരണം നടത്തിയെന്നും രമ്യ ഹരിദാസ് ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി സൈബർ ആക്രമണവും അപകീർത്തിപ്പെടുത്തലും തുടരുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, സജിത്തിനെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന യൂത്ത് കോൺഗ്രസ് നിലപാട് കൂടുതൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെച്ചിരിക്കുകയാണ്.




