കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
വടകര സ്വദേശിയെ ലഹരിമരുന്നുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരത്തിന്റെ വിവരം പുറത്തുവന്നത്.
കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ കാവ്യ, കീർത്തന, നീഷ്മ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.












