കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് അപകടത്തിന് തൊട്ടുമുമ്പാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസമാണ് സനൂപിന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടായെന്നാണ് സനൂപിന്റെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. ആവശ്യമായ അനുമതികളില്ലാതെയാണ് റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു.
അപകടത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മുഴുവൻ പേർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.




