തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലായിരുന്ന രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതി ചുമതലക്കാരനായ എം.എം. ഹസനുമായി ഫോണിൽ സംസാരിച്ചാണ് വിശദീകരണം നൽകിയത്. നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുള്ളതിനാൽ അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കില്ല. തുടർനടപടികൾക്ക് ശേഷമായിരിക്കും റിപ്പോർട്ട് നൽകുക.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന് പിന്നാലെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സൂചനയുണ്ട്. സംഘടനാ തലത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് തർക്കം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി കേസ് ഒത്തുതീർപ്പാക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. പാളയം പ്രദീപ്, സജിത് മുട്ടപ്പലം എന്നിവർക്കെതിരെ സംഘടനാ നടപടി ഉണ്ടായേക്കുമെന്നും രമ്യ ഹരിദാസിന് താക്കീത് നൽകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെ വാദവും വിവാദമായിട്ടുണ്ട്. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തിൽ പ്രദീപ് പങ്കെടുത്തതും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രമാണ് ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളതെന്നും പ്രദീപിന്റെ പങ്കാളിത്തം ചട്ടവിരുദ്ധമാണെന്നുമാണ് ആരോപണം. യോഗത്തിൽ പ്രദീപ് പങ്കെടുത്തതിനെ സജിത് മുട്ടപ്പലം ചോദ്യം ചെയ്തിരുന്നു.
പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് എംഎൽഎയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സജാദ് നേരത്തെ ആരോപിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും കോൺഗ്രസ് നേതൃത്വം അന്തിമ അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കുക.













