കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുണ്ടായ 2026ലെ ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും സംരക്ഷിക്കാനും പുതിയ തലമുറയിൽ ദേശഭക്തി വളർത്താനുമാണ് സംഭവങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിശദീകരണം.
‘സ്റ്റേറ്റ് ഓഫ് കുവൈത്ത്: ദ ജേർണി ആൻഡ് ദ എന്റിറ്റി’ എന്ന ചരിത്രപുസ്തകത്തിന്റെ 56, 57 പേജുകളിലാണ് ഇറാനിയൻ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുവൈത്തിന്റെ ജനവാസ മേഖലകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ വിവരങ്ങളും പാഠഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി- കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രി കോംപ്ലക്സ് എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നു. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ആക്രമണത്തെ ചെറുത്തുനിന്നതിന്റെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനൊപ്പം മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ കുവൈത്ത് നടത്തിയ നയതന്ത്ര ശ്രമങ്ങളും പാഠപുസ്തകം വിശദീകരിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ നയിച്ച അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്റെ നേതൃത്വവും സംസ്ഥാന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വരുംതലമുറയ്ക്കായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.












