കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എംഎൽഎ രംഗത്തെത്തി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ചതായും അദ്ദേഹം പറഞ്ഞു.
വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും എന്നാൽ യാഥാർഥ്യം പറയുന്നവർക്കെതിരെ കേസെടുക്കാൻ അനുവദിക്കില്ലെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി. ചാനൽ അവതാരക നടത്തിയതെന്ന് പറയുന്ന ഇസ്ലാമോഫോബിക് പരാമർശങ്ങൾ തുറന്നുകാട്ടുന്ന തരത്തിലുള്ള അക്കാദമിക പരാമർശങ്ങളാണ് അബ്ദുള്ള ബാസിൽ നടത്തിയതെന്നും അതിന്റെ പേരിലാണ് ചാനലും റിപ്പോർട്ടർമാരും ഡിജിപിക്ക് പരാതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ പോലെ അനാവശ്യ കേസുകൾ എടുക്കാൻ അനുവദിക്കില്ലെന്നും ഇത്തരം കേസുകൾ പിൻവലിക്കണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗ് അധികാരത്തിലിരിക്കുന്നതിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇത്തരം കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ നടന്ന ചർച്ചയാണ് വിവാദമായത്. ചർച്ചയ്ക്ക് പിന്നാലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുജാഹിദ് വിദ്യാർഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.
ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ച് അവതാരകയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായും എഫ്‌ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192, 351(1), 353, 3(5) വകുപ്പുകൾക്കും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പിനുമാണ് കേസെടുത്തിരിക്കുന്നത്.
ചർച്ചയിലെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുള്ള ബാസിൽ അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് വ്യാപകമായ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടിവന്നതായി അവതാരക പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.



