ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനിരിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്നതാണ് പദ്ധതി.
സെപ്റ്റംബർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വിദേശ സന്ദർശനത്തെ തുടർന്ന് മാറ്റിവെച്ചത്. പുതിയ തീയതി സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്ന് ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു. സ്വർണത്തിന്റെ ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹാൾമാർക്ക് ഉള്ള സ്വർണം മാത്രമേ പദ്ധതിക്കായി ഉപയോഗിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതി ഉദ്ഘാടനം ചെയ്യാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഈ വർഷം ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച അർഹരായ കുട്ടികൾക്ക് സ്വർണമോതിരം നൽകും.
അതേസമയം, സെപ്റ്റംബർ 10ന് മുഖ്യമന്ത്രി വിജയ് യുകെയിലെ ലണ്ടനിലേക്ക് പോകും. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ വിദേശയാത്രയാണിത്. തമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.
സെപ്റ്റംബർ 11ന് ലണ്ടനിലെത്തുന്ന വിജയ് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാട് സർക്കാരും വിവിധ ബഹുരാഷ്ട്ര കമ്പനികളും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും. ലണ്ടനിലെ തമിഴ് സമൂഹവുമായും വിജയ് കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 17ന് അദ്ദേഹം ചെന്നൈയിൽ മടങ്ങിയെത്തും.


