തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംപിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്. എം.എം. ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രമ്യാ ഹരിദാസിനെതിരെ രൂക്ഷ പരാമർശങ്ങളുള്ളത്.
വിവാദത്തിൽ രമ്യാ ഹരിദാസ് പക്വതയോടെ ഇടപെട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രമ്യാ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് നിലവിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പരസ്യശാസനയിൽ നടപടി അവസാനിപ്പിക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ കെപിസിസി യോഗത്തിൽ രമ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
കയ്യാങ്കളി വിവാദത്തിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടായെന്നും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി രമ്യയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഇതോടെ രമ്യയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കെപിസിസി നിർബന്ധിതമായേക്കും.
നിലവിൽ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണ സമിതി റിപ്പോർട്ടും നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് രമ്യയെ ചുമതലയിൽനിന്ന് നീക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യാ ഹരിദാസ് തയ്യാറായിരുന്നില്ല. വിഷയത്തിൽ ‘എല്ലാം പാർട്ടി പറയും’ എന്നായിരുന്നു പ്രതികരണം. എന്നാൽ ഇന്നലെയാണ് അവർ സമിതിക്ക് മുന്നിൽ ഹാജരായത്. വിവാദവുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയും പാർട്ടി നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ചിറയിൻകീഴിൽ രമ്യാ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ രമ്യയുടെ പിഎയായ പാളയം പ്രദീപ് പങ്കെടുത്തതിനെച്ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം.
യോഗത്തിൽ പ്രദീപ് പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിൽ പ്രാദേശിക നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ രമ്യ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതിനെ തുടർന്നാണ് സംഭവങ്ങൾ വഷളായത്.
തുടർന്ന് രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തിയതോടെ തർക്കം രൂക്ഷമായി. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.













