മുംബൈ: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി കടന്ന യുവാവ് പ്രതിശ്രുത വധുവിനെ മതിപ്പുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാ വലയം മറികടന്ന് പരിപാടിയിൽ പ്രവേശിച്ചത്. പി.എം.ഒയിലെ ഗ്രേഡ് സി ജീവനക്കാരനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വ്യാജ ഐഡി കാർഡ് തയ്യാറാക്കിയതെന്ന് ചോദ്യം ചെയ്യലിൽ രോഹൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിശ്രുത വധുവിന് മുന്നിൽ തന്റെ പദവിയും പ്രാധാന്യവും കാണിച്ച് മതിപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാൾ മൊഴി നൽകി.
ഉന്നത ഉദ്യോഗസ്ഥനാണെന്ന് കാണിക്കാൻ രോഹൻ സ്വന്തം നിലയിൽ ഒരു അംഗരക്ഷകനെയും ഓഫീസ് അസിസ്റ്റന്റിനെയും നിയമിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രധാനമന്ത്രിയുടെ പരിപാടി നടന്ന സ്ഥലത്തെ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് വധുവിനെ സ്വാധീനിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ പി.എം.ഒയുടെ പേരിൽ ജോലി വാഗ്ദാനം ലഭിച്ചെന്നും താൻ ജോലി തട്ടിപ്പിന് ഇരയായതാണെന്നും രോഹൻ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഈ വാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എ.ഐ ഉപയോഗിച്ച് വ്യാജ രേഖ തയ്യാറാക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.


