കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീൽ. മാറ്റത്തിന് വോട്ട് ചെയ്തവരെ ഇത്ര വേഗത്തിൽ മാറ്റം അനുഭവിപ്പിക്കാൻ ‘പൂക്കി’ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലെ പരിഹാസം.
ദിവസവും രാത്രിയിൽ നാല് തവണ വൈദ്യുതി മുടങ്ങുന്നുണ്ടെന്നും അവയ്ക്ക് ‘ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട്’ എന്നിങ്ങനെ പേരിട്ടിട്ടുണ്ടെന്നുമാണ് ജലീലിന്റെ പരിഹാസം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്താൻ ‘യാസീൻ’ ഓതിയവർ ഇപ്പോൾ ‘പൂക്കി സർക്കാർ’ പോകാൻ ‘ഖത്തം’ ഓതിത്തുടങ്ങിയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ ജനജീവിതം ദുരിതത്തിലാകുകയാണ്. രാത്രിയിൽ പലതവണ വൈദ്യുതി മുടങ്ങുന്നത് രോഗികൾക്കും കുട്ടികൾക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് സർക്കാരിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ ആനമങ്ങാട് മേഖലാ കമ്മിറ്റിയും രംഗത്തെത്തി. വള്ളുവനാട്ടിലെ പ്രാചീന അനുഷ്ഠാന കലാരൂപമായ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചായിരുന്നു പ്രതിഷേധം.
വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ സാധാരണയായി രാത്രി 11 മണിക്ക് ശേഷം അരങ്ങേറുന്ന തോൽപ്പാവക്കൂത്ത് വൈദ്യുതി നിയന്ത്രണം കാരണം രാത്രി എട്ട് മണിക്ക് തന്നെ നഗരത്തിൽ അവതരിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിലൂടെ നാട് പിന്നോട്ടുപോകുന്ന സാഹചര്യമാണ് വ്യക്തമാകുന്നതെന്നും അവർ ആരോപിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ ഹരികൃഷ്ണൻ, മുസ്തഫ, ആദർശ്, ശരണ്യ എന്നിവർ പങ്കെടുത്തു.


