തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി ആവശ്യകതയിൽ വൻ വർധനയുണ്ടാകുന്നതിനാൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില ഉയരാൻ കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂർണമായി പരിഹരിക്കപ്പെടാത്ത സാഹചര്യവും തുടരുകയാണ്. ഇതിന് പുറമെ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10.30ന് സംസ്ഥാനത്ത് 5,349 മെഗാവാട്ട് അനിയന്ത്രിത വൈദ്യുതി ആവശ്യകത രേഖപ്പെടുത്തി. സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാൻഡിന് സമാനമായ നിലയാണിത്. മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ ഏകദേശം 1,100 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതിനിടെ മധ്യപ്രദേശിൽ നിന്ന് കൈമാറ്റക്കരാർ (SWAP) വഴി ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 200 മെഗാവാട്ടിന്റെ അധിക വൈദ്യുതി കുറവ് നേരിടേണ്ടിവരും.
ആകെ 900 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർഥിച്ചു.


