ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19കാരനെ ഉത്തർപ്രദേശ് എ.ടി.എസ് അറസ്റ്റ് ചെയ്തു. അസംഗഢിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എ.ടി.എസ് ആരോപിച്ചു.
‘ഫ്ളൈയിം ഓഫ് വാർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നതായും എ.ടി.എസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കേസിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ യുവാവിന് പുറമെ കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും തീവ്രവാദ ശൃംഖലയുമായി ഇയാൾക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.


