കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം, കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തു. ഈ സംഭവത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെയാണ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തത്.
രണ്ട് സംഭവങ്ങളിലുമായി കേസെടുത്ത 21 പേരും കുസാറ്റ് വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്.


