മലപ്പുറം: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽനിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശിയായ മക്സൂസ് ഹാനൂക്കാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പകൽ കവർച്ച നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടുപടിക്കലെത്തിയത്. ഈ സമയം ഇസ്മായിൽ കുട്ടി ഹാജിയുടെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുടിക്കാൻ വെള്ളമെടുക്കുന്നതിനായി ഇരുവരും അടുക്കളയിലേക്ക് പോയ തക്കംനോക്കി പ്രതി വീട്ടിനുള്ളിൽ കടന്നു. തുടർന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവൻ സ്വർണാഭരണങ്ങളും കവർന്നെന്നാണ് പൊലീസ് പറയുന്നത്.
വെള്ളവുമായി തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് സംശയം തോന്നി വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.













