ന്യൂഡൽഹി: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിയും അറസ്റ്റിൽ. ഡൽഹിയിലെ പ്രഹ്ലാദ്പൂരിലാണ് സംഭവം. സാഹിദ് അലി, കാമുകി റുക്സാർ ഖാത്തൂൺ എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും 22 വയസാണ്.
ഒരു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് അലി ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കഴുത്ത് ഞെരിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ശേഷം സ്വന്തം മകനെയും കാമുകിയെയും കൂട്ടി അലി ഡൽഹിയിൽ നിന്ന് നോയിഡയിലേക്ക് കടന്നു. അവിടെ അലിയുടെയൊരു ബന്ധുവിന്റെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ ഇരുവരും ബിഹാറിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തി.
300ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഡൽഹി, നോയിഡ, ഗാസിയാബാദ്, പട്ന, സിതാമർഹി, മുസാഫർപുർ, മുംബൈ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. സാഹിദ് അലിക്കെതിരെ കൊലപാതകക്കുറ്റവും റുക്സാർ ഖാത്തൂണിനെതിരെ ഗൂഢാലോചന, കൊലപാതകത്തിന് സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.












