മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷന് സമീപം വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും മലപ്പുറം അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മയും നാല് വയസ്സുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്ന സമയത്താണ് രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടച്ചത്. വാതിൽ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികൾക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെവന്നു.
വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാൽ അയൽവാസികൾക്കും അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. വാതിൽ വഴി അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ ജനൽ വഴിയാണ് സേനാംഗങ്ങൾ വീടിനുള്ളിൽ പ്രവേശിച്ചത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനലിന്റെ കമ്പികൾ മുറിച്ചാണ് സംഘം അകത്തുകയറിയത്.
തുടർന്ന് അമ്മയെയും രണ്ട് കുട്ടികളെയും സുരക്ഷിതമായി വീടിന് പുറത്തേക്ക് എത്തിച്ചു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായി.
അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കെ. സന്ദീപ്, കെ. അഭിലാഷ്, കെ. അബ്ദുൽ ജബ്ബാർ, ടി. ഹരീഷ്, രാഗേഷ്, വി. ബൈജു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




