കോഴിക്കോട്: പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും വലതുപക്ഷം മേൽക്കൈ സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങൾ എങ്ങനെ പരിഹരിക്കണമെന്നതും യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിക്കാൻ ഗൗരവമായ ഇടപെടൽ ആവശ്യമാണെന്നും പ്രാദേശികതലം വരെ ഇത്തരം ഇടപെടലുകൾ നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിനെതിരെയും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ഭരണത്തിൽ പങ്കാളിത്തമുണ്ടെന്നതിനാൽ വർഗീയ ശക്തികളുമായി ചേരാൻ മുസ്ലിം ലീഗിന് മടിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ന്യൂനപക്ഷങ്ങളുടെ പേര് പറയുകയും അതേസമയം വർഗീയ ശക്തികളുമായി സഹകരിക്കുകയും ചെയ്യുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിലും ഇത് വ്യക്തമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ഭരണഘടനാപരമാണോയെന്ന വിമർശനത്തിനും എം വി ഗോവിന്ദൻ മറുപടി നൽകി. പാർട്ടി ഭരണഘടന പ്രകാരം ഇത്തരം ചർച്ചകൾ നടത്താൻ അവകാശമുണ്ടെന്നും വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പരാതികൾ പരിഹരിക്കുന്നതിന് സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി തന്നെ പരാതികൾ പരിഹരിക്കാൻ താഴെത്തട്ടിലേക്ക് നേരിട്ട് പോകും. നേരത്തെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന പരാതികൾ ജില്ലാ കമ്മിറ്റികൾക്ക് കൈമാറുകയായിരുന്നു പതിവ്. എന്നാൽ ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നും അതിനാലാണ് പുതിയ രീതിയിലേക്ക് മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.


