ചെന്നൈ: ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിനായി ടാസ്മാക് മദ്യവിൽപ്പനശാലകളോടുചേർന്ന് റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു.
ഒഴിഞ്ഞ മദ്യക്കുപ്പികൾക്ക് പത്ത് രൂപ നൽകി തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്‌നാട് സർക്കാർ നേരത്തെ ആരംഭിച്ചിരുന്നു. മദ്യം വാങ്ങുമ്പോൾ കുപ്പിക്ക് പത്ത് രൂപ അധികമായി ഈടാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും കാരണം പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യന്ത്രസംവിധാനം ഏർപ്പെടുത്തുന്നത്.
കുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചതായി ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ടാസ്മാക് അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ 4,000 ടാസ്മാക് മദ്യവിൽപ്പനശാലകളോടുചേർന്ന് യന്ത്രങ്ങൾ സ്ഥാപിക്കും. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം ചെലവിൽ യന്ത്രങ്ങൾ സ്ഥാപിക്കണം. സ്ഥലവാടകയും ഇവർ തന്നെ നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകുന്നവർക്ക് നൽകേണ്ട പത്ത് രൂപ സർക്കാർ നൽകും. കാലിക്കുപ്പികൾ വിറ്റുകിട്ടുന്ന തുകയായിരിക്കും യന്ത്രങ്ങളുടെ നടത്തിപ്പുകാരുടെ വരുമാനം.
മദ്യക്കുപ്പികളിൽ പരിസ്ഥിതി, സാമൂഹികനീതി സെസ് ആയി 20 രൂപ ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ കുപ്പി തിരികെ നൽകുന്നവർക്ക് നൽകുന്നതിനായി പത്ത് രൂപ ഈടാക്കുന്നുണ്ട്. കുപ്പികൾ മുഴുവൻ തിരിച്ചെത്താത്തതിനാൽ ഈയിനത്തിൽ 51.82 കോടി രൂപ ടാസ്മാക്കിന്റെ കൈവശമുണ്ട്.
അതേസമയം, കാലിക്കുപ്പികൾ വിറ്റതിലൂടെ ഇതുവരെ 148.40 കോടി രൂപ ലഭിച്ചതായും ടാസ്മാക് കോടതിയെ അറിയിച്ചു.












