തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ കൂടി സർവീസിൽ തുടരുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ കാലാവധി അടുത്തിടെ 20 വർഷമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയും ബസുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
17 വർഷം കഴിഞ്ഞ ബസുകൾ നിലവിൽ ഓർഡിനറി സർവീസുകളിലാണ് ഉപയോഗിക്കുന്നത്. ഇവ പിൻവലിച്ചാൽ പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർവീസുകളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.
അതേസമയം, കേന്ദ്രനിയമപ്രകാരം വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമാക്കിയത് കേന്ദ്രനിയമവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് വഴിവെച്ചേക്കും.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്ത് ആദ്യമായി ബസുകളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി സർക്കാരിന് അനുകൂലമായിരുന്നു.
പിന്നീട് കേന്ദ്രം വാഹനങ്ങളുടെ കാലാവധി 15 വർഷമായി നിശ്ചയിച്ചു. എന്നാൽ കേരളത്തിൽ സ്വകാര്യ ബസുകളുടെ കാലാവധി 20 വർഷമായും പിന്നീട് 22 വർഷമായും ഉയർത്തിയിരുന്നു. ഇപ്പോൾ ഇത് 25 വർഷമാക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നതായാണ് റിപ്പോർട്ട്.




